നജ്മൽ എൻ ബാബു / ടീയെൻ ജോയ് 
 
റാഷമോൺ പോലെ ഒരാൾ 
പ്രേംചന്ദ്
 
ഇതൊരു  പ്രായച്ഛിത്തക്കുറിപ്പാണ്. ഒരു വിട്ടുകളയലിന്റെ പ്രായച്ഛിത്തം. ഓർമകളെന്നാൽ എന്നും എവിടെയും തിരഞ്ഞെടുത്ത ഓർമ്മകളാണ്. അത് മനുഷ്യർ ബോധപൂർവ്വമോ അബോധപൂർവ്വമോ ആയ വിട്ടുകളയലുകളിലൂടെ  , ചിലപ്പോൾ കൂട്ടമറവിയിലൂടെ  നടത്തുന്നു. ഏത്  പിന്നിട്ട വഴികളുടെ അടയാളപ്പെടുത്തലുകളിലും ഇതുണ്ട് . ഇല്ല എന്നത് ഒരഭിനയം.   പോയ ആദ്യ വർഷം ഞാനും ടി.എൻ. ജോയ് എന്ന നജ്മൽ ബാബുവിനെ വിട്ടു കളഞ്ഞിരുന്നു. അതിന്റെ ശരിതെറ്റുകൾക്കപ്പുറത്താണ് ജോയ് എന്നത് ഞാൻ മനപൂർവ്വം മാറ്റിവച്ചു  .  കാരണം എന്തു തന്നെയായാലും. 
 
"ചന്ദൂ " എന്ന് ജോയ് നീട്ടി വിളിയ്ക്കുന്നത് ഇപ്പോഴും കേൾക്കാം. മൊബൈൽ ഫോൺ എന്ന കളിപ്പാട്ടം ജോയ്  കയ്യിൽ കൊണ്ടു നടന്ന കാലം മുതൽ  ആ വിളി എന്നെ പിന്തുടർന്നിട്ടുണ്ട്. ഉണർത്തിയിട്ടുണ്ട്. പലപ്പോഴും ഫോണെടുക്കാതെ ഉറക്കം നടിച്ചിട്ടുണ്ട്. ചിലപ്പോൾ  അങ്ങോട്ടൊന്നും പറഞ്ഞില്ലെങ്കിൽക്കൂടി അശരീരികൾ പോലെ കുറെ കാര്യങ്ങൾ പറഞ്ഞ് നിർത്തും : "ഇനി നീ വച്ചോ " എന്ന് .  ആ അശരീരികൾ എന്റെ വഴികാട്ടികളായിരുന്നു . അതിലും വലിയ ഉൾക്കാഴ്ചകൾ  മറ്റൊരു കാഴ്ചയിലും  ഞാൻ കണ്ടിട്ടില്ല . പിന്നിട്ട നാല് പതിറ്റാണ്ട് കാലത്ത്  ഉറ്റവർക്കായി  തന്റെ ആയുസ്സും സ്വത്തും ജോയ് പങ്കുവച്ചത് ഇത്തരം അശരീരികളിലൂടെയായിരുന്നു എന്നാണ് എന്റെ തോന്നൽ.  അതിപ്പോൾ വ്യസനത്തോടെ  തിരിച്ചറിയുന്നു. "അപൂർണ്ണതയുടെ ഭംഗി "  യായി  അത്   പ്രകാശം ചൊരിഞ്ഞു . അത്രമേൽ ഇരുട്ടിനെ മുറിച്ചിട്ടു .  ആ നിലക്ക് ജോയ് മരിച്ചിട്ടില്ല എന്ന് നിസ്സംശയം പറയാം. ലിയോ ടോൾസ്റ്റോയ് "ഐവാൻ ഇല്ലിച്ചി " ന്റെ മരണം അവസാനിപ്പിച്ചത് പോലെ ഇല്ലാതായത് മരണം തന്നെ എന്ന് തിരിച്ചറിയുന്ന സ്വന്തം മരണം തന്നെ ജോയിയുടെ മരണം.   
 
വായിച്ചു തീരാത്തതോ  കണ്ടു തീരാത്തതോ ആയ  പ്രിയപ്പെട്ട  പുസ്തകമോ  സിനിമയോ പോലെ   ജോയ് . ഒന്നല്ല , പലതാണ്.  ഓരോ കാലത്തും ഓരോന്ന് .  കുറസോവയുടെ റാഷമോൺ പോലെ ഒരാൾ. മറ്റുള്ളവർക്ക് ഒരിക്കലും  എളുപ്പത്തിൽ കുരുക്കഴിക്കാനാവാത്ത  പ്രതിഭ , ഒരു പ്രഹേളിക .
 
ജോൺ എബ്രഹാം മുതൽ ഹരിനാരായണൻ വരെയുള്ള  60 മരണങ്ങളെ " മരിക്കാത്ത നക്ഷത്രങ്ങൾ" എന്നു പേരിട്ട്   പോയ വർഷം ഞാനൊരു പുസ്തകമായി  ഓർമ്മപ്പെടുത്തിയപ്പോൾ  അതിൽ ജോയ് ഇല്ലായിരുന്നു. അതൊരു വിട്ടു കളയലായിരുന്നു. അത് കണ്ട് പരിഭവിച്ച് സുഹൃത്ത്  പി.സി.ജോസി  ചോദിച്ചു അതെന്തേ ജോയിയെ  ഉൾപ്പെടുത്താതെ  പോയി  എന്ന് . സ്നേഹിച്ചും കലഹിച്ചും അത്രമേൽ   ഞങളുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരാളെ എങ്ങിനെ വിട്ടു എന്ന്. അത് മറ്റൊരു പ്രഹേളിക  .
മരണാനന്തരം തിരഞ്ഞെത്തിയ ഒരപ്രിയ വർത്തമാനമാനത്തെ ചൊല്ലിയുള്ള വേദന . റാഷമോണിൽ എന്ന പോലെ അതിൽ " മരിച്ചവന്റെ " ആത്മാവിന്റെ മൊഴി കേട്ടിരുന്നോ എന്ന ജോസിയുടെ ചോദ്യത്തിന് എനിക്ക്  ഉത്തരമില്ലായിരുന്നു . ഒരർത്ഥത്തിൽ ഈ പുസ്തകത്തിലെ ഈ കുറിപ്പ് മരണാനന്തരം ആത്മാവിന്റെ മൊഴിയെടുത്ത് ജോയ് എന്ന പ്രഹേളികക്ക് ഉത്തരം കണ്ടെത്താനുള്ള കഴിവുകേടിന്റെ പ്രായച്ഛിത്തമാണ്. ദൈവങ്ങളല്ല മനുഷ്യരാണ് എല്ലാവരും എന്ന് എപ്പോഴും  മറന്നു പോകുന്നതും മനുഷ്യർ തന്നെ. 
 
പിന്നിട്ട നാലു പതിറ്റാണ്ട് കാലത്തിന്റെ  എത്രയോ കയറ്റിറക്കങ്ങൾ  ജോയോർമ്മകളിലുണ്ട്  .കൊടുങ്ങല്ലൂർക്കാർ ഇട്ടത് മനോഹരമായ പേരാണ് , ജോയോർമ്മപ്പെരുന്നാൾ . സത്തിയം പലത് എന്ന് ഖസാക്കിന്റെ ഇതിഹാസം അടയാളപ്പെടുത്തിയത് പോലെ   ഓരോരുത്തരും  ജോയിയെ ഓരോന്നായി അടയാളപ്പെടുത്തുന്നത് ആ നിലക്ക് സ്വാഭാവികം . എനിക്കുമുണ്ട്  എന്റെതായ ജോയി . 
 
അടിയന്തരാവസ്ഥ കഴിഞ്ഞ് ജയിലിൽ നിന്നും ആദ്യം പുറത്ത് വന്ന മധുമാസ്റ്ററാണ് സ്വന്തം ജയിൽ ജീവിതം പറയുമ്പോൾ ജോയ് എന്ന്  പല പേരുകളിൽ ജീവിക്കുന്ന മനുഷ്യനെക്കുറിച്ച് ആദ്യം ഒരു ചിത്രം മനസ്സിൽ വരച്ചിടുന്നത്. 1977- 79 കാലം. മാഷ് ജയിലിൽ നിന്നും പുറത്ത് വന്ന് കോഴിക്കോട്ട് പടയണി എന്ന നാടകം നടത്തി , രണചേതന എന്ന നാടക സംഘമുണ്ടാക്കി ഗോർക്കിയുടെ ബ്രെഹ്തിന്റെ അമ്മക്ക് മലയാളം ചമയ്ക്കുന്ന പണിയിലായിരുന്നു അപ്പോൾ . ജോയിയെപ്പോലെ മറ്റൊരാൾ പ്രസ്ഥാനത്തിൽ ഇല്ല എന്നത് മധു മാഷ് അക്കാലത്ത് പകർന്നു തന്ന ഒരു  ജയിലറിവാണ്. നേരിൽ കണ്ടു മുട്ടുന്നതിനും മുമ്പ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള  ജോയ് നക്സലേറ്റായിരുന്നില്ല. മധു മാഷും. എന്നും മധു മാഷോടുണ്ടായിരുന്ന ആ സ്നേഹമാണ് മാഷിന്റെ ശിഷ്യന്മാരാലൊരാളായി  ജീവിതം പഠിച്ച എനിക്കും ജോയിയുടെ ഒരു കരുതൽ എന്നും കിട്ടാനിടയാക്കിയത് എന്നിപ്പോൾ തിരിച്ചറിയുന്നുണ്ട്. ജനകീയ  സാംസ്കാരികവേദിയുടെ  പതനത്തിന് ശേഷം  അത്രയൊന്നും അറിയപ്പെടാത്ത "സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസ് " എന്ന ചിന്താ പ്രയോഗത്തിന്റെ പരീക്ഷണ കാലത്താണ് ജോയിയുമായി വ്യക്തിപരമായ സൗഹൃദമുണ്ടാകുന്നത്.  ആലപ്പുഴ ചീങ്ങോലിയിലെ മൈത്രേയന്റ ആശ്രമം  അന്റോണ്യോ ഗ്രാംഷി ഇൻസ്റ്റിറ്റൂട്ടായി മാറിയ " കമ്മ്യൂൺ "  ജീവിതകാല യാത്രകളിൽ ജോയ് ആയിരുന്നു എന്റെ ഏറ്റവും വലിയ  രാഷ്ട്രീയ പുസ്തകം . മനോഹരമായ ആവിഷ്കാരങ്ങളുടെ  ഒരു ഖനിയായിരുന്നു ജോയ് . എഴുതിയിരുന്നെങ്കിൽ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏകാന്തതയുടെ നൂറ്റാണ്ടിനൊപ്പം നിൽക്കാവുന്ന ഒരു രചന നിർവ്വഹിക്കാൻ ശേഷിയും മനസ്സുമുള്ള ആൾ എന്ന് ചിങ്ങോലിക്കാലത്ത് സേതു  നിരീക്ഷിച്ചിരുന്നത്  ഇന്നും വാസ്തവമായി ഞാൻ കരുതുന്നു .  അത് സംഭവിക്കാതെ പോയി എന്നത് മലയാളത്തിന്റെ വലിയ നഷ്ടമാണ്.ഒരിക്കൽ  നേരിൽ ചോദിച്ചപ്പോൾ സച്ചിദാനന്ദൻ കവിതയെഴുതുമ്പോൾ ഞാനെന്തിന് എഴുതണം എന്ന്   അഹംബോധത്തിന്റെ ഹൃസ്വദൃഷ്ടികളെ പൊളിച്ചടുക്കുന്ന  മറുപടി കിട്ടിയതും ഓർക്കുന്നു . എന്തിനാണ് രണ്ട് സച്ചിദാനന്ദൻ ! അതായിരുന്നു ജോയിയുടെ രീതി . അതുപോലൊരാളെ മറ്റൊന്ന് കാണാൻ കഴിഞ്ഞിട്ടേയില്ല. ജോയ് പിന്നീട് എഴുതി തുടങ്ങിയപ്പോഴാകട്ടെ ഒന്നും പറയാതെ പോയിട്ടുമില്ല.  പിൽക്കാലത്ത്  എഴുതിയ നൂറുകണക്കിന് കൊച്ചു കൊച്ച്  കുറിപ്പുകളിലും എസ്. എം. എസ്സുകളിലുമായി  സൂഷ്മപ്രയോഗങ്ങളായി പറയാൻ കൊതിച്ച കാര്യങ്ങളുടെ ഒരു പ്രപഞ്ചം  ചിതറിക്കിടപ്പുണ്ട്  . അത് വായിച്ചെടുക്കാൻ ക്ഷമാപൂർണ്ണമായ കരുതൽ വേണം എന്നു മാത്രം. 
 
" ചന്ദൂ , നീ ഇനി ഫോൺ വച്ചോടാ " എന്ന് ജോയ് പറയുന്നത് ഇപ്പോഴും കേൾക്കാം. പൊടുന്നനെ സംഭാഷണം നിർത്തുമ്പോൾ ഒരു തരം ശുന്യത ഇരച്ചു വരും. ആ വലിയ ജീവിതം അവിടെ വെയിലത്തുപേക്ഷിച്ച് എത്ര ചെറിയ ജീവിതത്തിലേക്കാണ് ഞങളൊക്കെ തിരിച്ചു പോയത് എന്ന കുറ്റബോധത്താൽ കുറച്ചു നേരം മനസ്സ് നിറും. പിന്നെ ദൈന്യംദിനത്തിന്റെ തൽക്കാലങ്ങളിൽ മതിമറന്ന് ജോയിയെ വിട്ടു കളയും. 
 
പക്ഷേ അങ്ങിനെ മറക്കാനും അനുവദിക്കില്ല ജോയ്. എത്ര വിട്ടു കളഞ്ഞാലും വീണ്ടും വിളിക്കും. അവസാനം വരെയും . ഇപ്പോൾ മരിച്ചു കഴിഞ്ഞും. അതാണ് ജോയ് , "മരിച്ചിരിക്കല്ലെടാ ഇങ്ങിനെ " എന്ന ഉണർത്തുപാട്ട് പോലെ മരിക്കാത്ത ഒരാൾ. 
 
വലിയ നഷ്ടങ്ങളുണ്ടാകുന്നത് ഇങ്ങിനെയാണ് . എല്ലാവർക്കും വേണമായിരുന്നു എങ്കിൽ ജോയ് ഇപ്പോഴും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. സ്വന്തം ലോകങ്ങളിലേക്ക് തിരിച്ചു പോയ എല്ലാവർക്കും മതിയായി എന്ന ബോധമാകാം ജോയിയെ ഇനി മതി എന്ന സ്വച്ഛന്ദമൃത്യുവിന് പ്രേരിപ്പിച്ചിരിക്കുക. എന്നും പറയുമായിരുന്നു കാൾ മാർക്സിന്റ മരുമകനും തത്വചിന്തകനുമായ  , (രണ്ടാമത്തെ മകൾ  ലാറയുടെ ഭർത്താവ് ) പോൾ ലഫാർഗിന്റെ മരണം നൽകുന്ന പ്രലോഭനത്തെക്കുറിച്ച്. ജനങ്ങൾക്കും വിപ്ലവ പാർട്ടികൾക്കും വേണ്ടാത്ത ജീവിതം പാഴാണെന്ന് കണ്ട്  ഉപേക്ഷിച്ച ലഫാർഗിന്റെ ചെയ്തിയോട്  എന്നും ജോയിക്ക് കാന്തവലയം പോലെ  ഒരു ആകർഷണമുണ്ട് എന്ന് എന്നും തോന്നിയിട്ടുണ്ട്.  അങ്ങിനെയൊരു വഴി വേണ്ടെന്ന് വച്ചത് ഇനിയും നിറവേറ്റാൻ ചില ദൗത്യങ്ങൾ കൂടിയുണ്ട് എന്ന ബോധ്യം തന്നെയായിരുന്നു : അടിയന്തരാവസ്ഥ തടവുകാരുടെ പെൻഷൻ എന്ന അവകാശം , അടിയന്തരാവസ്ഥ ആവർത്തിക്കപ്പെടാതിരിക്കാൻ അക്കാലത്തെ പീഢനമുറിയുടെ ഓർമ്മ നിലനിർത്തുന്ന ഒരു പ0ന കേന്ദ്രവും കാഴ്ചബംഗ്ലാവും സ്ഥാപിക്കൽ . രണ്ടും ഇനിയും നടന്നിട്ടില്ല. അതല്ലാതെ മറ്റെന്ത് ലക്ഷ്യമാണ് ജോയോർമ്മപ്പെരുന്നാളുകളുടെ ഇനിയുള്ള ലക്ഷ്യമായിരിക്കേണ്ടത് ? 
 
"അപൂർണ്ണയുടെ ഭംഗി " -  അവസാന പുസ്തകം ആ ജീവിതത്തിന് ചേർന്ന ആമുഖമാണ്. അതിന് ആയുഷ്ക്കാല നേട്ടത്തിനുള്ള സ്വയം നിർമ്മിച്ച പുരസ്കാരം നൽകാനുള്ള ചുമതല ആദ്യം എന്നെയും ദീദിയെയും  ഏല്പിച്ചിരുന്നു. എന്നാൽ പിന്നെയത് നീണ്ട് നീണ്ട് ഇല്ലാതായി. സമഗ്ര സമാഹാരം പല കാരണത്താലും ഇല്ലാതാവുകയും ചെയ്തു. ഇപ്പോഴത്തെത്ത് എഡിറ്റ് ചെയ്ത് ചുരുക്കിയ രൂപം മാത്രമാണ്. 
 
 അവസാനം ജോയ് ഇടപെട്ട കേസ് കന്യാസ്ത്രീകൾക്ക് കിട്ടേണ്ട നീതിയുടെ വിഷയമാണ്. അതിപ്പോഴും കിട്ടാക്കനിയാണ്. " പാപത്തെ വെറുത്താലും പാപിയെ ഉപേക്ഷിക്കരുത് " എന്ന വചനത്തിന്റെ ഓർമ്മപ്പെടുത്തൽ ആ ജീവിതത്തിന്റെ ബാക്കി പത്രമാണ്. ആ വചനത്തിന്റെ ബലത്തിൽ ബിഷപ്പ്  ഫ്രാങ്കോ മുളക്കലിനെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ജോയ് തന്റെ അവസാനത്തെ "നൈതിക ജാഗ്രതയുടെ സുവിശേഷങ്ങളി "ൽ വ്യക്തമാക്കി. " അപൂർണ്ണതയുടെ ഭംഗി " എന്ന  അവസാന പുസ്തകത്തിലെ പിൻകുറിപ്പിൽ ജോയ് സ്വയം എന്തെന്ന് , എന്തായിരുന്നുവെന്ന് പറഞ്ഞു വച്ചിട്ടുണ്ട് : " മടിയൻ , ജീവിതത്തിൽ നിന്നും അവധിയെടുക്കാതെ  ചെയ്തു തീർന്നത് ". പണിതീർന്ന ദൈവമല്ല ഒരു മനുഷ്യനും . ദൈവമാകാനും കഴിയില്ല ആർക്കും . പിഴവുകൾ സ്വയം നിർമ്മിക്കുന്ന ജീവിയാണ് മനുഷ്യർ. " നേതി നേതി " എന്ന ജോയിയുടെ പുസ്തകം ആ കഥ പാടുന്നുണ്ട് ഇപ്പോഴും. മഴ  കഴിഞ്ഞിട്ടും മരം പെയ്യുന്നു. 
 
ഹാ ,  ജോയ് , "അപൂർണ്ണതയുടെ ഭംഗി "  !
 
[ നജ്മൽ എൻ ബാബു / ടീയെൻ ജോയ് വിട പറഞ്ഞിട്ട് രണ്ടു വർഷം പിന്നിട്ടു ]

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image